ഉയരെ (review)

"അച്ഛാ, ഞാൻ ഉറപ്പിച്ചു , എനിക്കൊരു പൈലറ്റാവണം." 14 വയസ്സുള്ള പല്ലവിയുടെ ഉറച്ച ശബ്ദത്തിലുണ്ടായിരുന്നു അവളുടെ സ്വപ്നത്തിന്റെ ആഴം.
അമ്മയില്ലാത്ത മകളെ സ്നേഹത്തോടെ ആ സ്വപ്നത്തിന്റെ ചിറകിലേയ്ക്കെത്തിച്ച സിദ്ധിഖ് ചെയ്ത അച്ഛൻ കഥാപാത്രം ചിത്രത്തിൽ എല്ലാം നഷ്ടപ്പെട്ടിരിക്കുന്ന പല്ലവിയോട്, അവളെ ചേർത്ത് പിടിച്ചു പറയുന്നു...
" പറക്കുവാൻ തന്നല്ലായിരുന്നോ മോളെ നിന്റെ ആഗ്രഹം...
ആകാശത്തുള്ള ജോലി തന്നെ നീ ചെയ്യണം ".
ഒരു പാട് spoilers ഉള്ളതുകൊണ്ടു തന്നെ കൂടുതൽ കഥയിലേയ്ക്ക് ഇറങ്ങി ചെല്ലുന്നില്ല.
പല്ലവി എന്ന യുവതിയ്ക്ക് തന്റെ മകൻ കാരണം വന്ന മാന:ഹാനിയ്ക്കും, അപകടത്തിനും, വില പേശുവാൻ വന്ന അച്ഛന് (പ്രേം പ്രകാശ് ) നേരെ കസേര വലിച്ചിട്ട് ആസിഡ് ഒഴിച്ച് വികൃതമായിപ്പോയ ഭീതിപ്പെടുത്തുന്ന മുഖത്തോടെ തുറിച്ചു നോക്കിയ പല്ലവി...
കൂടുതൽ നാടകീയമായ
പ്രതികാരദാഹിയായ സീരിയൽ - ക്ലീഷേ സംഭാഷണങ്ങളേക്കാൾ ആഴത്തിലുള്ളൊരു മുറിവുണ്ടാക്കുന്നതായിരുന്നു ആ ഒരൊറ്റ നോട്ടം.
കുറ്റവാളിയെ കിട്ടിയിട്ടും സാഹചര്യ തെളിവുകളുടെ അഭാവം മൂലം നീതി നിഷേധിച്ച  നീതിന്യായ വ്യവസ്ഥയ്ക്കും നേർക്കായിരുന്നു ആ നോട്ടം.
ഒരിക്കലും സാധ്യമല്ല എന്നു ലോകം മുഴുവൻ അടിവരയിട്ട  സമയത്തും സ്വയം മുഖവും ആഗ്രഹങ്ങളും ഇരുണ്ട ഷാൾ കൊണ്ട് മറച്ചു വെച്ചൊരു ഒറ്റപ്പെട്ട ജീവിതത്തിലേയ്ക്കിറങ്ങിയ പല്ലവിയ്ക്ക് പുതുപുത്തൻ പ്രചോദനവുമായെത്തിയ രാജ് എന്ന ടോവിനോ ചെയ്ത കഥാപാത്രം ഹൃദ്യമായി തോന്നി. ഒടുവിൽ അപകടാവസ്ഥയിൽ തന്റെ പരിമിതികളേയും മറന്ന് പൈലറ്റായി കോക്പിറ്റിൽ കയറിയിരുന്ന് ഒരു കൂട്ടം യാത്രക്കാരെ രക്ഷിയ്ക്കുവാനുള്ള പല്ലവി കാണിച്ച ധൈര്യത്തിന് ഊർജ്ജം പകരാനും ഉത്തരവാദിത്വം ഏറ്റെടുക്കുവാനും ടോവിനോയ്ക്ക് മാത്രമേ കഴിഞ്ഞുള്ളൂ.
 അരക്ഷിതാവസ്ഥയും അപകർഷതാബോധവും നിറഞ്ഞ മാനസിക പിരിമുറുക്കം നേരിടുന്ന ഗോവിന്ദ് എന്ന പല്ലവിയുടെ കാമുകനായി  ആസിഫ് അലി വളരെ മികച്ച പ്രകടനം തന്നെയാണ്  കാഴ്ച്ചവെച്ചത്.
പല്ലവി എന്ന കഥാപാത്രം ഓരോ വാക്കിലും, നോക്കിലും തന്റെ പരിമിതികൾക്കപ്പുറമുള്ള വലിയ ലോകത്തിലേയ്ക്കെത്തുവാൻ സഞ്ചരിച്ച യാത്രയായിരുന്നു " ഉയരെ "എന്ന ചിത്രം. പാർവ്വതി എന്ന താരം പല്ലവി എന്ന കഥാപാത്രത്തിന് നൽകിയ ജീവനും പൂർണ്ണതയും ചിത്രം കണ്ടറിയേണ്ടതാണ്.
"നിങ്ങളൊരു No പറഞ്ഞാൽ ഇവിടെയൊന്നും സംഭവിക്കില്ല... ഏതൊരു ദിവസത്തേപ്പോലെ ഈ ദിവസവും കടന്നു പോകും... But നിങ്ങളുടെ ഒരൊറ്റ Yes ചിലപ്പോൾ ഛരിത്രമാവും... വരാനിരിയ്ക്കുന്ന തലമുറകൾക്ക് Yes പറയാനുള്ള പ്രചോദനവും "- ട്രാഫിക് (ബോബി - സഞ്ജയ് ).
ട്രാഫിക്, അയാളും ഞാനും തമ്മിൽ, നിർണായകം എന്നീ ചിത്രങ്ങൾക്ക് ശേഷം നട്ടെല്ലും , അകകാമ്പും സമർപ്പണ മനോഭാവത്തോടെയുമുള്ള തിരക്കഥയൊരുക്കിയ ബോബി സഞ്ജയ് സഹോദരങ്ങൾക്കും ഗൗരവമേറിയ പ്രമേയത്തെ അതേ ഭാവതീവ്രതയോടെ അവതരിപ്പിച്ച നവാഗത സംവിധായകൻ മനു അശോകനും അഭിനന്ദനങ്ങൾ.
2019 എന്ന വർഷത്തെ "ഉയരെ " പോലൊരു ചിത്രം സംഭവിച്ച വർഷം എന്നടയാളപ്പെടുത്താം.
                                                                                                                Review by Sooraj Krishnan.

Comments

Popular Posts

Visuals